BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Wednesday 27 November 2013

ഇന്തോ-ജര്‍മന്‍ കൂട്ടുകെട്ടില്‍ എട്ട് ചിത്രങ്ങള്‍

ഇന്‍ഡോ-ജര്‍മന്‍ സര്‍ഗാത്മക പങ്കാളിത്തത്തില്‍ രൂപപ്പെട്ട എട്ട് സിനിമകള്‍ എക്‌സ്പ്രഷനിസം ഇന്‍ഡോ-ജര്‍മന്‍ കണക്ഷന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
A scene from Josef von Sternberg's 'The Blue Angel' (1930)
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ആത്മീയാന്വേഷണങ്ങളും പാശ്ചാത്യ തത്വചിന്തകരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫിലോസഫിയുടെ ആഴവും സ്വാധീനവും പാശ്ചാത്യ ചിത്രകലയിലും സാഹിത്യത്തിലും എന്നതുപോലെ സിനിമയിലും അനാവരണം ചെയ്യപ്പെട്ടു. ഇംപ്രഷനിസ്റ്റ് കലാകാരന്മാര്‍ തങ്ങളുടെ വ്യാഖ്യാനകല വിഷയബന്ധിതമാക്കിയപ്പോള്‍ എക്‌സ്പ്രഷനിസം കലാകാരന്റെ മനസ്സും അതിന്റെ ഉള്‍ക്കാഴ്ചകളും പ്രകടമാക്കി.

മതവിശ്വാസത്തിന്റെ പേരില്‍ മനുഷ്യരെയും മൃഗങ്ങളെയും ബലിനല്‍കുന്നതിനെതിരെ ശബ്ദിച്ച ഇന്ത്യന്‍ ചിത്രമാണ് ആര്‍.വി. ശാന്താറാം സംവിധാനം ചെയ്ത് 1934 ല്‍ പുറത്തുവന്ന 'അമൃത് മന്ദന്‍' ബലികര്‍മങ്ങള്‍ നിരോധിക്കുന്ന രാജാവിനെ വധിക്കാന്‍ മതാചാര്യന്‍ പദ്ധതിയിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
Robert Wiene German silent horror classic 'The Cabinet of Dr. Caligari' (1920)
ജോസഫ് വോണ്‍ സ്റ്റണ്‍ബര്‍ഗ് (Josef von Sternberg) 1930 ല്‍ സംവിധാനം ചെയ്ത ബൂ എയ്ഞ്ചല്‍ (Blue Angel) ബഹുമാന്യനായ ഒരു പ്രൊഫസറില്‍ നിന്നും കാബറെ ക്ലൂണ്‍ ആകേണ്ടിവന്ന ഒരാളുടെ ദുരവസ്ഥയെ ദൃശ്യവത്കരിക്കുന്നു. ദുരന്തങ്ങളുടെ വേലിയേറ്റങ്ങളില്‍പ്പെട്ട് ഭ്രാന്തിന്റെ ഉച്ചസ്ഥായിയിലേക്ക് എടുത്തെറിയപ്പെടുന്നതാണ് ഇതിലെ നായക കഥാപാത്രം. സിനിമ സെന്‍സര്‍ഷിപ്പിന് വിധേയമാക്കിയെങ്കിലും പിന്നീട് പിന്‍വലിക്കുകയുണ്ടായി. ബ്ലൂ എയ്ഞ്ചലിന്റെ ഇന്ത്യന്‍ പതിപ്പായ പിഞ്ചരയും മേളയിലുണ്ട്. വി.ആര്‍. ശാന്താറാമിന്റെ ശ്രദ്ധേയ ചിത്രമായ പിഞ്ചാര സംഗീതവും നൃത്തരംഗങ്ങളും കൊണ്ട് ശ്രദ്ധേയമാണ്.  മറാത്തിയില്‍ കളര്‍ ചിത്രങ്ങള്‍ക്ക് തുടക്കം കുറിച്ച ഈ സിനിമ 1972 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കി.
ജര്‍മന്‍ എക്പ്രഷനിസത്തെ ഏറ്റവുമധികം സ്വാധീനിച്ച ചിത്രമാണ് 1920 ല്‍ റോബര്‍ട്ട് വൈന്‍ (Robert Wiene) സംവിധാനം ചെയ്ത ദി കാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗിരി എന്ന നിശബ്ദ ചിത്രം. കിടിലം കൊള്ളിക്കുന്ന സെറ്റുകളും തെറിച്ചു നീങ്ങുന്ന തരത്തിലുള്ള ചലനങ്ങളും ചിത്രത്തെ 'സൈലന്റ് ഈറ'യിലെ നടുക്കമുണര്‍ത്തുന്ന സിനിമകളില്‍ ഒന്നാക്കി. നറേഷനും ഫ്‌ളാഷ്  ബാക്കുകളും ചിത്രത്തില്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നു. ചലച്ചിത്ര വിദ്യാര്‍ഥികള്‍ കണ്ടിരിക്കേണ്ട അപൂര്‍വ ചിത്രങ്ങളിലൊന്നാണിത്.
A still from Kamal Amrohi's 1949 thriller film 'Mahal'
1921 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ടോംബ് അസാധാരണമായ രീതിയില്‍ കഥപറയുന്ന ജര്‍മന്‍ നിശബ്ദ ചിത്രമാണ്. ഫ്രിറ്റ്‌സ് ലാങ് സംവിധാനം ചെയ്ത ഈ ചിത്രം വിഷന്‍ ഓഫ് യോഗി, ടൈഗര്‍ ഓഫ് ബംഗാള്‍ എന്നീ രണ്ട് ഭാഗങ്ങളാണ്. ജര്‍മന്‍ സംവിധായകനായ ഫ്രാന്‍സ് ഓസ്റ്റന്റെ (Franz Osten) പ്രേം സന്യാസ് (Light of Asia) ഈ ശ്രേണിയിലെ മറ്റൊരു ചിത്രമാണ്. ഗൗതമബുദ്ധന്റെ ജീവിതം അഭ്രപാളിയിലേക്കെത്തിക്കുന്ന ചിത്രം എഡ്‌വിന്‍ ആര്‍നോള്‍ഡിന്റെ 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്.
സുന്ദരിയായ സ്ത്രീയുടെ ആത്മാവിനാല്‍ ഭ്രമിക്കപ്പെടുന്ന യുവാവിന്റെ കഥപറയുന്ന 1949 ലെ മഹല്‍ എന്ന ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ചിത്രമായിരുന്നു. കമല്‍ അമ്രോഹി സംവിധാനം ചെയ്ത ഈ ചിത്രം പിന്നണി ഗായിക ലതാ മങ്കേഷ്‌ക്കര്‍, ചിത്രത്തിലെ നായിക മധുബാല എന്നിവരെ പ്രശസ്തിയിലെത്തിച്ച ചിത്രമാണ്.

No comments:

Post a Comment