BLOG MAINTAINED BY 18th IFFK MEDIA CELL
DOWNLOAD PRESS RELEASES HERE: https://app.box.com/s/yv3za8ohwxkp3kcscje2

Monday 9 December 2013

അര്‍ജന്റീനിയന്‍ യൗവ്വനം, ടിബറ്റന്‍ വേദാന്തം

അര്‍ജന്റീനയിലെ സാമൂഹ്യ-സാമ്പത്തിക അന്തരീക്ഷം തന്നെ പോലെയുള്ള പുതുതലമുറ സംവിധായകര്‍ക്ക് ഏറെ സഹായകമാണെന്ന് ഇവാന്‍ വെസ്‌കോവ പറഞ്ഞു. നല്ല സിനിമകള്‍ക്ക് പലപ്പോഴും പ്രതിഫലം വാങ്ങാതെ അര്‍ജന്റീനിയന്‍ താരങ്ങള്‍ അഭിനയിക്കാറുണ്ട്. യാഥാര്‍ത്ഥ്യവും സാങ്കല്‍പ്പവും തമ്മിലുള്ള അന്തരമാണ് തന്റെ പ്രഥമ സംരംഭമായ ഇറാറ്റയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. മനുഷ്യനിര്‍മ്മിതമായ ലോകത്തിലെ ഏറ്റവും സുന്ദരമായ അനുഭവമാണ് സിനിമയെടുക്കുകയെന്നത്, ഇവാന്‍ അഭിപ്രായപ്പെട്ടു. ഒരു പ്രണയ പരാജയമാണ് ഇറാറ്റയ്ക്ക് പ്രേരണയെന്നും കൂട്ടുകാരോടും നാട്ടുകാരോടും പിരിവെടുത്താണ് സിനിമ പൂര്‍ത്തീകരിച്ചതെന്നും തന്റെ ആദ്യ സിനിമയുമായി മേളയില്‍ പങ്കെടുക്കുന്ന 25 കാരനായ അര്‍ജന്റീനിയന്‍ സംവിധായകന്‍ അഭിപ്രായപ്പെട്ടു.

കലാസൃഷ്ടികളുടെ വിതരണത്തില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന അന്തരം വളരെ വലുതാണെന്ന് പ്രമുഖ ഇന്ത്യന്‍ കാസ്റ്റിംഗ് ഡയറക്ടര്‍ ഉമ ഡി കുന്‍ഹ അഭിപ്രായപ്പെട്ടു. വാര എ ബ്ലെസിംഗ് എന്ന സിനിമ കല, സംസ്‌കാരം തത്വചിന്ത തുടങ്ങി പല മേഖലകളിലും നിലനിന്ന സ്ഥാപിത വിശ്വാസങ്ങളെ തിരുത്തിയെഴുതിയെന്ന്  സിനിമയുടെ സഹനിര്‍മ്മാതാവായ പ്രശാന്ത് അഭിപ്രായപ്പെട്ടു. റിംബോച്ചെ സീരീസിലുള്ള രണ്ടാമത്തെ ചിത്രം തന്റെ ടിബറ്റന്‍ ലാമ ഗുരുവിനെ കുറിച്ചുള്ളതാണെന്നും സത്യജിത് റേ, റിച്ചാര്‍ഡ് ആറ്റന്‍ബറോ തുടങ്ങിയവര്‍ക്കുണ്ടായിരുന്ന ആര്‍ജ്ജവത്തിന്റെ അനുസ്മരണമാണ് ഘിയെന്‍സെ നോര്‍ബു എന്ന സംവിധായകനില്‍ കാണാന്‍ കഴിഞ്ഞതെന്നും ഗാന്ധി സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ സുരേഷ് ജിന്‍ഡാല്‍ പറഞ്ഞു. ഇറാറ്റ സിനിമയുടെ കലാസംവിധായിക ലൂസിയ, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

No comments:

Post a Comment